Middle East

മക്ക-മദീന അതിവേഗ റെയിൽവേ ഉദ്ഘാടനം ചെയ്തു

By Admin

September 26, 2018

ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ  അതിവേഗ റെയിൽവേ സേവനം സൽമാൻ രാജാവ് കഴിഞ്ഞ ദിവസം സുലൈമാനിയ്യയിൽ നിർവഹിച്ചു. രാജ്യത്തിന്റെ പൊതുഗതാഗത മേഖലയിൽ വിപ്ലവാത്മകമായ മുന്നേറ്റമാണ് ഇത് വഴി സംഭവിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഇത് വഴി ലഭിക്കുക. നേരത്തെ നാല് മണിക്കൂർ സമയം ആവശ്യമായിരുന്ന ഈ പാതയിൽ ഇനി ഒന്നര മണിക്കൂർ സമയമെടുത്ത് യാത്ര പൂർത്തിയാക്കാം. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 417 പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കും.

450 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പാതയിൽ മക്ക, ജിദ്ദ,ജിദ്ദ കിംഗ്‌ അബ്ദുൽ അസീസ് എയർപോർട്ട്, കിംഗ്‌ അബ്ദുല്ല എക്കണോമിക് സിറ്റി, മദീന തുടങ്ങി അഞ്ച് സ്റ്റേഷനുകളാണുള്ളത്. 1600 കോടി യു. എസ് ഡോളർ ചെലവിൽ നിർമിച്ച ഈ പദ്ധതിയിൽ ഒരു വർഷം 6 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ടൂറിസം മേഖലയെ പിന്തുണക്കുന്ന നടപടികൾ രാജ്യത്ത് വ്യാപകമായി നടന്നു വരികയാണ്. ഹജ്ജ്, ഉംറ തീർത്ഥാടനവും ടൂറിസവും പിന്തുണച്ചുകൊണ്ട് നിരവധി പദ്ധതികളും യാത്രാ ഇളവുകളുമാണ് സൗദിയിൽ നടപ്പിലാക്കപ്പെടുന്നത്. രണ്ടായിരത്തിഇരുപതോട് കൂടി ഹജ്ജിനും ഉംറക്കും തീർഥാടകരുടെ എണ്ണം നിലവിലുള്ളത്തിന്റെ ഇരട്ടിയായി വർദ്ധിപ്പിക്കുവാനാണ് സഊദി ഭരണകൂടത്തിന്റെ തീരുമാനം. അതിവേഗ റയിൽവേയുടെ ആദ്യയാത്ര ഒക്ടോബർ നാലിന് നടക്കും.