Logo

 

ഇന്‍ഡ്യയോട് യുദ്ധം ചെയ്യാന്‍ നബി(സ)യുടെ കല്‍പനയോ? -3

13 June 2020 | Study

By

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം മദീനയില്‍ നിന്ന് ദമസ്‌കസിലേക്കു മാറുകയും സാമ്രാജ്യവികാസം അവിടം ആസ്ഥാനമാക്കിയുള്ള ഉമവീ ഖിലാഫത്തിനുകീഴില്‍ ഉജ്ജ്വലമായ രീതിയില്‍ ത്വരിതപ്പെടുകയും ചെയ്ത സുവര്‍ണ നാളുകളിലാണ് കിഴക്കിലേക്കുള്ള സൈനിക നീക്കങ്ങള്‍ സിന്ധിലെത്തിയതും തുടര്‍ന്ന് സിന്ധു നദി മുറിച്ചുകടന്ന് മറുകരയിലേക്ക് മുന്നേറിയതും. വലീദ് ഇബ്‌നു അബ്‌ദുൽ മലിക് ഇബ്‌നു മര്‍വാന്‍ (ഭരണകാലം സി.ഇ 705-715) ഖലീഫ ആയിരിക്കെ ആയിരുന്നു ഇത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി നേരത്തെ തന്നെ മാറിക്കഴിഞ്ഞിരുന്ന ഇറാഖില്‍ അന്ന് വലീദിന്റെ ഗവര്‍ണര്‍ പ്രസിദ്ധനായ ഹജ്ജാജ് ഇബ്‌നു യൂസുഫ് ആയിരുന്നു. സാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളുടെ മേല്‍നോട്ടമുണ്ടായിരുന്ന അധികാരി എന്ന നിലയില്‍ പിന്നെയും കിഴക്കിലേക്ക് ഹിന്ദിനെ ലക്ഷ്യം വെച്ചുണ്ടായ മുന്നേറ്റങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് അദ്ദേഹമാണ്. സിന്ധ് പ്രവിശ്യക്ക് തൊട്ടിപ്പുറത്തുവരെ, ഒന്നാമത്തെ ഉമവീ ഖലീഫ മുആവിയ(റ)യുടെ (മരണം സി.ഇ 680) ഭരണകാലത്തുതന്നെ ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചുകഴിഞ്ഞിരുന്നു. മുആവിയ (റ) നിയോഗിച്ച സിനാന്‍ ഇബ്‌നു സലമയുടെ നേതൃത്വത്തിലുള്ള സൈന്യം, സിന്ധിനടുത്ത് ഇന്‍ഡ്യാ മഹാസമുദ്രത്തിന്റെ തീരത്തുതന്നെയുള്ള മക്‌റാന്‍ പ്രവിശ്യ വരെയാണ് സാമ്രാജ്യം വികസിപ്പിച്ചത്‌. വലീദിന്റെ കാലത്ത് ഹജ്ജാജ് ബ്‌നു യൂസുഫിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ചൈനയുടെ സമീപത്തുകൂടെ ഖുതയ്ബത്ബ്‌നു മുസ്‌ലിമിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സൈന്യം മധ്യേഷ്യയിലേക്ക് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തി സാമ്രാജ്യവികാസം കൂടുതല്‍ ഊര്‍ജിതപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ് പ്രഖ്യാതമായ സിന്ധ്, ഹിന്ദ് മുന്നേറ്റങ്ങള്‍ അനുബന്ധമായി ഉണ്ടായത്.

സിന്ധ് ആക്രമണത്തിന് പ്രത്യേകമായൊരു പശ്ചാത്തലവുമുണ്ടായിരുന്നു. ശ്രീലങ്കയില്‍നിന്ന് ബഗ്ദാദിലേക്ക് പോവുകയായിരുന്ന, ധാരാളം മുസ്‌ലിം സ്ത്രീകള്‍ ഉണ്ടായിരുന്ന ഒരു കപ്പല്‍ അറബിക്കടലില്‍വെച്ച് സിന്ധുകാര്‍ ആക്രമിച്ചു. നീതിയുക്തമായ രീതിയില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അഭ്യര്‍ത്ഥനകൾ അന്ന് സിന്ധ്‌ ഭരിച്ചിരുന്ന ദാഹിര്‍ എന്ന ഹിന്ദു രാജാവ്‌ തള്ളിക്കളഞ്ഞു. ഇതിനെ തുടര്‍ന്ന് ഹജ്ജാജിന്റെ ബന്ധുവും ഇരുപതില്‍താഴെ മാത്രം പ്രായമുള്ള ഇളമുറക്കാരനുമായിരുന്ന മുഹമ്മദ് ഇബ്‌നു ഖാസിം അഥ്ഥഖഫിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സൈന്യം മക്‌റാനില്‍ തമ്പടിക്കുകയും അതിര്‍ത്തി കടന്ന് കിഴക്കോട്ടുപോയി സി.ഇ 711-713 കാലയളവില്‍ നിരവധി സിന്ധ്-ഹിന്ദ് പ്രദേശങ്ങള്‍ കീഴടക്കുകയുമാണുണ്ടായത്. സൈന്യവുമായി സിന്ധിനുള്ളില്‍ കടന്ന മുഹമ്മദ് ബ്‌നു ഖാസിം, മുന്നേറ്റം സിന്ധു നദിക്കരയിലെത്തിയപ്പോള്‍ നദി മുറിച്ചുകടന്ന് ജൈത്രയാത്ര തുടരുകയും ദിവസങ്ങള്‍ നീണ്ടുനിന്ന യുദ്ധം വഴി ദാഹിര്‍ രാജാവിന്റെ രാജ്യം മുഴുവന്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കിഴക്കിലേക്കുള്ള ഒരു നേര്‍രേഖാ മുന്നേറ്റമല്ല മുഹമ്മദ് ബ്‌നു ക്വാസിമിന്റെ സൈന്യം നടത്തിയത്. സിന്ധില്‍നിന്ന് വടക്കോട്ടുപോയി ബിയാസ് നദി മുറിച്ചുകടന്ന് ഇന്നത്തെ പാക് പഞ്ചാബിലെ മുള്‍താന്‍ പ്രവിശ്യയും കീഴടക്കിയ അദ്ദേഹം, അവിടെ മന്‍സൂറ എന്ന പേരില്‍ പുതിയൊരു നഗരം സ്ഥാപിക്കുകയും ചെയ്തു.

ഖിലാഫത്തിന്റെ പ്രതിനിധിയായി ഈ മുന്നേറ്റങ്ങളൊക്കെ നടന്ന വര്‍ഷങ്ങളില്‍ മുഹമ്മദ് ബ്‌നു ഖാസിം തന്നെയാണ് ഈ പ്രദേശങ്ങള്‍ ഭരിച്ചത്. ഇസ്‌ലാമിക പ്രബോധനം സജീവമായി നടക്കുകയും ധാരാളം പ്രദേശവാസികള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവരും സൈനികരായി വന്ന അറബ് മുസ്‌ലിംകളും ഇസ്‌ലാം സ്വീകരിക്കാതെ ഹൈന്ദവരോ ബുദ്ധരോ ആയിത്തുടര്‍ന്ന പ്രദേശവാസികളും ഇടകലര്‍ന്നു ജീവിച്ച മൂന്നോളം വലിയ നഗരങ്ങള്‍ മുഹമ്മദിന്റെ അധീനതയില്‍ ഈ കാലയളവില്‍ വളര്‍ന്നുവന്നു.(27) സി.ഇ 715 ആയപ്പോഴേക്കും മുഹമ്മദ് അറേബ്യയിലേക്ക് മടങ്ങിയെങ്കിലും സിന്ധ്-പഞ്ചാബ് പ്രവിശ്യകളിലെ അറബ് സാന്നിധ്യം പിന്നെയും നൂറ്റാണ്ടുകളോളം തുടര്‍ന്നു; ഗുജറാത്ത് പോലുള്ള സമീപപ്രദേശങ്ങളിലെല്ലാം സജീവമായ അറബ് സമ്പര്‍ക്കങ്ങളും വ്യാപാരവും പള്ളികളും പിന്നീടുള്ള നൂറ്റാണ്ടുകളില്‍ (ഗസ്‌നിയിലെ മഹ്‌മൂദിന്റെ പടയോട്ടത്തിന് എത്രയോ മുമ്പുതന്നെ) വളരെ കൃത്യമായി കാണാന്‍ കഴിയുന്നുണ്ട്.(28) ഒന്‍പതാം നൂറ്റാണ്ടുമുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെ സിന്ധ് ഭരിച്ച ഹബ്ബാരിദ്‌ മുസ്‌ലിം രാജവംശം മുഹമ്മദ് ബ്‌നു കാസിം നേടിയ വിജയങ്ങളുടെ ബാക്കിപത്രമായിരുന്നു.

മുഹമ്മദ് ബ്‌നു ഖാസിമിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രധാനപ്പെട്ട വസ്തുതയെന്താണ്? മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് ഒരു നൂറ്റാണ്ട് തികയുന്നതിനു മുമ്പുതന്നെ ഇസ്‌ലാമിക സൈന്യം അല്‍ ഹിന്ദില്‍ യുദ്ധങ്ങള്‍ (ഗസ്‌വത്) നയിക്കുകയും അവയില്‍ വിജയം നേടുകയും ചെയ്തുവെന്ന് തന്നെ. ഇസ്‌ലാമിക രാജ്യത്തോട് അതിക്രമം കാണിക്കാന്‍ ധൃഷ്ടനായ അന്നത്തെ ഒരു ‘ഇൻഡ്യൻ’ രാജാവിനോട് ഖലീഫയുടെ കല്‍പനപ്രകാരം യുദ്ധം ചെയ്ത് വിജയം വരിച്ച് അദ്ദേഹത്തിന്റെ നാട് കീഴടക്കിയ മുഹമ്മദ് ബ്‌നു ഖാസിമും സംഘവും ഇസ്‌ലാമിക ദര്‍ശനത്തിന്‌ ചെയ്തത് വിലമതിക്കാനാവാത്ത സേവനങ്ങളാണ്. ശ്രീലങ്കയിലും കേരളത്തിലും ഇതിനുമുന്നേ തന്നെ വ്യാപാരികളും പ്രബോധകരും വഴി ഇസ്‌ലാം എത്തിയിരിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ -സിന്ധിലും പഞ്ചാബിലുമെല്ലാം- ഇസ്‌ലാം എത്തിച്ചേരാനും മുസ്‌ലിം സാന്നിധ്യമുണ്ടായിത്തീരാനും മുഹമ്മദിന്റെ പരിശ്രമങ്ങളാണ് നിമിത്തമായത്. ഇന്നും ആ പ്രദേശങ്ങളിലൊക്കെയുള്ള മുസ്‌ലിം സമൂഹങ്ങള്‍ തങ്ങള്‍ക്ക് സത്യസന്ദേശം ലഭിച്ചതിന് ഒരുകണക്കിന് മുഹമ്മദിനോടും സംഘത്തോടും കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി (സ) ഒരു ‘ഗസ്‌വതുല്‍ ഹിന്ദി’നെക്കുറിച്ചും അതിന്റെ പുണ്യത്തെക്കുറിച്ചും പ്രവചിച്ചിട്ടുണ്ടെങ്കില്‍, ആ പ്രവചനത്തിന്റെ പുലര്‍ച്ച, റോമിനെയും പേര്‍ഷ്യയെയും സംബന്ധിച്ച പ്രവചനങ്ങള്‍ പുലര്‍ന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്ന് ചുരുക്കം. മുഹമ്മദ് ബ്‌നു ഖാസിം ആദ്യം കീഴടക്കിയ സിന്ധ്, പാക്കിസ്ഥാനികള്‍ക്കിടയില്‍ ‘ബാബ്-എ-ഇസ്‌ലാം’ (ഇസ്‌ലാം കടന്നുവന്ന കവാടം) എന്ന് അറിയപ്പെടാനുള്ള കാരണമിതാണ്.

ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ ഒരു പ്രദേശത്തെ ചില രാജാക്കന്‍മാരോടും സൈനികരോടും ആയിരത്തിമുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഇസ്‌ലാമിക രാജ്യത്തിന്റെ സൈനികരില്‍ ചിലര്‍ യുദ്ധത്തിലേര്‍പ്പെട്ട ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു വൃത്താന്തത്തെ, 1947 ഓഗസ്റ്റ് 15ന് നിലവില്‍വന്ന ഇന്‍ഡ്യ എന്ന തീര്‍ത്തും നവീനമായ ഒരു രാഷ്ട്രസംവിധാനവുമായും അതിലെ മുസ്‌ലിം പൗരന്‍മാരുമായും ബന്ധിപ്പിക്കുന്ന കാപട്യം അല്‍പമെങ്കിലും വൈജ്ഞാനിക സത്യസന്ധതയുള്ള ആര്‍ക്കും അനുയോജ്യമായിരിക്കുകയില്ല തന്നെ. ഹദീഥുകളില്‍ പറയുന്ന പേര്‍ഷ്യയിലെയും റോമിലെയും വിജയങ്ങള്‍ ഇസ്‌ലാമിക സമൂഹം വളരെ മുന്നേ നേടിയെടുത്തതാണെന്നും ഇന്നത്തെ ഇറാഖിനോടോ ഇറാനോടോ സിറിയയോടോ ഫിലസ്ത്വീനോടോ ഈജിപ്തിനോടോ യുദ്ധം ചെയ്തു വിജയം നേടലല്ല അതിന്റെ താല്‍പര്യമെന്നും മനസ്സിലാകുന്നവര്‍ക്കെല്ലാം ഇന്‍ഡ്യായുദ്ധത്തെ സംബന്ധിച്ച ഹദീഥിന്റെ പൊരുളും വ്യത്യസ്തമല്ലെന്ന് മുഹമ്മദ് ബ്‌നു ഖാസിമിന്റെ ചരിത്രം വായിച്ചാല്‍ മനസ്സിലാകും. നബി (സ) റോമിനെയും പേര്‍ഷ്യയെയും കുറിച്ച് പറയുമ്പോള്‍ അവ തികഞ്ഞ അമുസ്‌ലിം നാടുകളായിരുന്നുവെന്നും നബി(സ)യുടെ പ്രവചന പൂര്‍ണതയായി നടന്ന സൈനികമുന്നേറ്റങ്ങള്‍ ആ നാടുകളുടെ ഗതി മാറ്റിയെന്നും പറയുന്നതുപോലെത്തന്നെ പ്രസക്തമാണ്, നബി (സ) സംസാരിക്കുമ്പോള്‍ മുസ്‌ലിംകളൊന്നുമില്ലാതിരുന്ന വടക്കേ ഇന്‍ഡ്യ മുഹമ്മദ് ബ്‌നു ഖാസിമിന്‌ ശേഷം നിരവധി മധ്യകാല മുസ്‌ലിം ഭരണകൂടങ്ങളുടെയും കോടിക്കണക്കിന് മുസ്‌ലിംകളുടെയും സിരാകേന്ദ്രമായി മാറി എന്നതും. അബ്ബാസി ഖിലാഫത്തിന്റെ ശക്തി ക്ഷയിച്ചതിനുശേഷം ഇസ്‌ലാമിക ലോകത്തിന്റെ പ്രതാപമുള്ള രാഷ്ട്രീയ സ്ഥാനമായി നിലകൊണ്ടതുതന്നെ സുല്‍ത്വാന്‍മാരുടെയും മുഗളന്‍മാരുടെയും നിസാമുമാരുടെയും ഇന്‍ഡ്യയാണ്. ഇന്നും ലോകത്തേറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്‍ഡ്യ തുടരുന്നു. ഇന്‍ഡ്യ മാത്രമല്ല, ‘അല്‍ ഹിന്ദി’ലെ പാക്കിസ്ഥാനും ബംഗ്ലാദേശും മലേഷ്യയും ഇന്‍ഡോനേഷ്യയും ഒക്കെ ഇന്ന് ലോകത്തിലെ പ്രധാന മുസ്‌ലിം ആവാസകേന്ദ്രങ്ങളാണ്.

റോമിനെയും പേര്‍ഷ്യയെയുമൊക്കെ പോലെ മുസ്‌ലിം ഭരണാധികാരികളുടെ സൈനിക മുന്നേറ്റങ്ങള്‍ വഴി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും തുറന്നുകിട്ടിയ, ഇസ്‌ലാമിക ചരിത്രത്തിനു മാറ്റുകൂട്ടിയ പ്രദേശങ്ങളിലൊന്നായിട്ടാണ് ഇന്‍ഡ്യയും ആദ്യകാല ഇസ്‌ലാമിക ചരിത്രകാരന്‍മാരുടെയെല്ലാം വിവരണങ്ങളില്‍ കടന്നുവരുന്നത്. ഇമാം ത്വബ്‌രി(മരണം സി.ഇ 923)യുടെ പ്രസിദ്ധമായ താരീഖില്‍ തന്നെ അല്‍ ഹിന്ദില്‍ ഇസ്‌ലാം നേടിയ വിജയം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌.(29) യഅ്ക്വൂബി (മരണം സി.ഇ 897/8), മുഹമ്മദ് ബ്‌നു ക്വാസിമിന്റെ സൈനികനീക്കത്തെക്കുറിച്ച് പ്രത്യേകമായിത്തന്നെ സംസാരിക്കുന്നു.(30) ബലാദുരീ (മരണം സി.ഇ 892), വിവിധ നാടുകളില്‍ ഇസ്‌ലാം നേടിയ വിജയങ്ങളെ കുറിച്ചെഴുതിയ ഫുതൂഹുൽ ബുല്‍ദാനിൽ (നാടുകളിലെ വിജയങ്ങള്‍) മുഹമ്മദ് ബ്‌നു ക്വാസിം ഇന്‍ഡ്യയില്‍ നേടിയ വിജയങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത് കാണാം.(31) ഇബ്‌നുല്‍ അഥീര്‍ (മരണം സി.ഇ 1160) ഇന്‍ഡ്യ മുസ്‌ലിം അധിവാസ പ്രദേശങ്ങളുടെ നിരയിലെത്തിയ ചരിത്രം പറയാന്‍ ബലാദുരീയെ വിശദമായി ഉദ്ധരിക്കുന്നുണ്ട്.(32) ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തിന്റെ മുഹമ്മദ് ബ്‌നു കാസിം കീഴടക്കിയ പ്രവിശ്യകളില്‍, അദ്ദേഹത്തിന്റെ കൂടെ വന്ന പല അറബ് മുസ്‌ലിം സൈനികരുടെയും കുടുംബങ്ങൾ തലമുറകളോളം താമസിച്ചിട്ടുണ്ട്. തങ്ങളുടെ പ്രപിതാമഹന്‍മാരുടെ പടയോട്ട ഓര്‍മകള്‍ കോര്‍ത്തുകെട്ടി അവരില്‍ ചിലര്‍ പില്‍ക്കാലത്ത് അറബിയില്‍ തയ്യാറാക്കിയ ഒരു പുസ്തകം, പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് ചാച് നാമ എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് ഇന്ന് ഉപലബ്ധമാണ്. ആദ്യകാല ഇസ്‌ലാമിക വിജയങ്ങളിലെ പ്രധാനപ്പെട്ട ഒരു അധ്യായമായി ഇന്‍ഡ്യയെ വായിക്കുന്ന, ഇന്‍ഡ്യയില്‍ തന്നെ രചിക്കപ്പെട്ട ഒരു ഗ്രന്ഥം എന്ന നിലയില്‍ ചാച് നാമക്ക്‌ സവിശേഷമായ പ്രസക്തിയുണ്ട്.

ചില മധ്യകാല ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ മുഹമ്മദ് ബ്‌നു ഖാസിമിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം, അതിനുശേഷം മൂന്നു നൂറ്റാണ്ടോളം കഴിഞ്ഞ് അഫ്ഗാനിലെ ഗസ്‌നി ഭരിച്ചിരുന്ന മഹ്‌മൂദ്‌ രാജാവ് 1025ല്‍ ഗുജറാത്തിലേക്ക് നടത്തിയ പ്രസിദ്ധമായ പടയോട്ടത്തെയും ഇന്‍ഡ്യയില്‍ ഇസ്‌ലാമിക ജീവിതത്തിന് വഴിതുറന്ന നിര്‍ണായക യുദ്ധമായി പരിഗണിച്ചിട്ടുണ്ട്. മഹ്‌മൂദിന്റെ പടയോട്ടത്തെ സംബന്ധിച്ച വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമകാലീനമായ പേര്‍ഷ്യന്‍, ടര്‍ക്കിഷ് ഇസ്‌ലാമിക സ്രോതസ്സുകളില്‍ ഈ പ്രവണത വളരെ വ്യക്തമാണ്. പിന്നീട് ഇന്‍ഡ്യയില്‍ വികസിച്ചുവന്ന ഇസ്‌ലാമിക ഭരണകൂടങ്ങളുടെ ആസ്ഥാന ചരിത്രകാരന്മാരുടെ രചനകളിലും മഹ്‌മൂദിന് ഇത്തരത്തിലുള്ള ഒരു ദൃശ്യതയുണ്ട്.(33) ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുനിന്ന് അറബിയില്‍ എഴുതപ്പെട്ട ചില ചരിത്രഗ്രന്ഥങ്ങളിലും മഹ്‌മൂദ് സാമാന്യം പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്നതു കാണാം. ഹാഫിദ് ഇബ്‌നു കഥീറിന്റെ വിഖ്യാതമായ അല്‍ ബിദായതുവന്നിഹായ ഒരുദാഹരണം ആണ്. ‘അല്‍ ഇഖ്ബാറു അന്‍ ഗസ്‌വതില്‍ ഹിന്ദ് ‘ (ഹിന്ദ് യുദ്ധത്തെ സംബന്ധിച്ച വൃത്താന്തങ്ങള്‍) എന്ന തലക്കെട്ടിനുകീഴില്‍, ഇന്‍ഡ്യാ യുദ്ധത്തെ സംബന്ധിക്കുന്ന ഹദീഥുകള്‍ ഉദ്ധരിച്ച ശേഷം, അവയ്‌ക്കൊരു വിശദീകരണം എന്ന നിലയില്‍, ഇന്‍ഡ്യയില്‍ മുസ്‌ലിംകള്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുള്ള കാര്യം ഇബ്‌നു കഥീര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുആവിയുടെ കാലത്താരംഭിച്ച മുന്നേറ്റങ്ങളുടെ കാര്യം പറഞ്ഞശേഷം, മഹ്‌മൂദിന്റെ യുദ്ധത്തെയും അദ്ദേഹം എടുത്തുപറയുന്നു.(34)

മുഹമ്മദ് ബ്‌നു ഖാസിമിലൂടെ സിന്ധിലും പഞ്ചാബിലുമുണ്ടായ അറബ്-മുസ്‌ലിം രാഷ്ട്രീയാധികാരം അതേപടി നിലനില്‍ക്കുകയോ ഒരു വന്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന് ജന്മം നല്‍കുകയോ ചെയ്തില്ല എന്നതാകാം മഹ്‌മൂദ് ഇങ്ങനെ പരാമര്‍ശിക്കപ്പെടാനുള്ള കാരണം. സിന്ധില്‍ ഉരുത്തിരിഞ്ഞുവന്ന ഹബ്ബാരിദ് സാമ്രാജ്യം പില്‍കാലത്ത് ഒരു ശീഈ സ്ഥാപനമായി മാറുകയും ആ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ വന്‍തോതില്‍ ശീഈ ഇസ്‌മാഈലീ കക്ഷിക്കാരായി തീരുകയും ചെയ്തുവെന്ന വസ്തുത പരിഗണിച്ച്, സുന്നി ഇസ്‌ലാമിന് ഉത്തരേന്ത്യയില്‍ ഒരു നവജീവന്‍ നല്‍കിയത് മഹ്‌മൂദ് ആണ് എന്ന അഭിപ്രായവും ആകാം ഇങ്ങനെയൊരു ആഖ്യാനത്തിനു പിന്നില്‍. അതെന്തായിരുന്നാലും, മഹ്‌മൂദും ഇന്‍ഡ്യയില്‍ നേര്‍ക്കുനേരെ സ്ഥായിയായ ഒരു ഇസ്‌ലാമിക സാമ്രാജ്യത്തിന് ജന്മം നല്‍കിയിട്ടൊന്നുമില്ല. ഗസ്‌നിയില്‍ നിന്നുതന്നെയുള്ള മുഇസ്സുദ്ദീന്‍ മുഹമ്മദ് ഗൂറി 1192ല്‍ താനേശ്വറിനടുത്തുള്ള തറാഇനില്‍ വെച്ച് പൃഥ്വിരാജ് ചൗഹാനെ തോല്‍പിച്ചതോടെ പ്രതാപമുള്ള ഒരു ഇസ്‌ലാമിക സാമ്രാജ്യത്തിന് ഇന്‍ഡ്യയില്‍ തുടക്കമായി. അതിനുശേഷം നിരവധി യുദ്ധങ്ങള്‍ വിവിധ മുസ്‌ലിം രാജാക്കന്‍മാരുടെ നേതൃത്വത്തില്‍ മധ്യകാലഘട്ടത്തില്‍ അല്‍ ഹിന്ദിലെ വിവിധ പ്രവിശ്യകളില്‍ നടന്നിട്ടുണ്ട്. അവയില്‍ പലതും ജിഹാദാണെന്ന് അവ നയിച്ച രാജാക്കന്‍മാരും സൈന്യാധിപന്‍മാരും അവകാശപ്പെട്ടിട്ടുമുണ്ട്‌. പ്രസ്തുത അവകാശവാദങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല.

ഇന്‍ഡ്യയില്‍ മുസ്‌ലിംകള്‍ യുദ്ധം ചെയ്യും എന്ന പ്രവാചക പ്രവചനം, മധ്യകാല ലോകത്ത് തീര്‍ത്തും സ്വാഭാവികമായ സാമ്രാജ്യവികാസത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിരവധി ഇസ്‌ലാമിക യുദ്ധങ്ങള്‍ അതുപ്രകാരം നടന്നു കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. റോമിനെയും പേര്‍ഷ്യയെയുമെല്ലാം പോലെ, ഇങ്ങനെയുള്ള സൈനികമുന്നേറ്റങ്ങള്‍ വഴി ഇസ്‌ലാമിക സമൂഹത്തിന്റെ സിരാകേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുള്ള പ്രദേശങ്ങലൊന്നാണ് ഇന്‍ഡ്യയും. തീര്‍ച്ചയായും, ആ സൈനിക മുന്നേറ്റങ്ങളില്‍, മുഹമ്മദ് ബ്‌നു ഖാസിമിന്റേത്‌ സവിശേഷമായി വേറിട്ടുനില്‍ക്കുന്നുവെന്നാണ് ഈ ലേഖകന്റെ വീക്ഷണം. കാരണം, അതാണ് ഏറ്റവും ആദ്യത്തെതും ഇസ്‌ലാമിക സാമ്രാജ്യം ഛിന്നഭിന്നമായി പല കഷ്‌ണങ്ങളായി ചിതറുന്നതിനുമുമ്പ് സംഭവിച്ചതും. സ്വഹാബിയായ മുആവിയ(റ)യുടെ സൈനിക പദ്ധതികളുടെ തുടര്‍ച്ചയായി ഉണ്ടായ ആ പടനീക്കത്തെയാണ് നബി(സ)യുടെ ഹദീഥിലെ പ്രവചനത്തിന്റെ പുലര്‍ച്ചയായി ഇന്‍ഡ്യയിലെ ഹദീഥ് പണ്ഡിത പാരമ്പര്യം മുമ്പുമുതല്‍ക്കുതന്നെ മനസ്സിലാക്കിപ്പോരുന്നത്. എന്നാലും പല യുദ്ധങ്ങളും പല മുസ്‌ലിം സംഘങ്ങളും നടത്തിയിട്ടുള്ള ‘ഹിന്ദ്’ എന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ചരിത്രത്തിൽ നബി (സ) പറഞ്ഞ പ്രത്യേക അനുഗ്രഹങ്ങള്‍ക്കര്‍ഹമായ സൈനികസംഘം ഏതാണെന്ന് തറപ്പിച്ചു പറയാതിരിക്കുന്നതായിരിക്കും സൂക്ഷ്മത. അത് അല്ലാഹുവിനറിയാം, പരലോകത്ത് ആ സംഘത്തെ നമുക്ക് തിരിച്ചറിയാനാകുമായിരിക്കും, ഇന്‍ശാ അല്ലാഹ്.

ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രവിശ്യകളൊന്നൊന്നായി ദസ്യുക്കളെ തുരത്തി ഇന്ദ്രപൂജകരായ ആര്യന്‍മാര്‍ യുദ്ധം ചെയ്തു കീഴടക്കിയതാണ് ഋഗ്വേദത്തിന്റെ ഇതിവൃത്തം. ‘ഇന്‍ഡ്യ’ കീഴടക്കാനുള്ള ആഹ്വാനവും കീഴടക്കിയതിന്റെ ആഘോഷവും ‘ഇന്‍ഡ്യക്കാരെ’ വധിച്ചതിന്റെ ആനന്ദവുമൊക്കെ സമൃദ്ധമായി കാണാന്‍ സംഘ്പരിവാറിനാഗ്രഹമുണ്ടെങ്കില്‍ ഋഗ്വേദം വായിച്ചാല്‍ മതി.(35) ഋഗ്വേദത്തിന്റെ പാഠവും ക്രിസ്തുവിന് രണ്ടര സഹസ്രാബ്ദത്തോളം മുമ്പാരംഭിച്ച ആര്യാധിപത്യത്തിന്റെ വ്യാപനചരിത്രവും വെച്ച് ഹിന്ദുക്കളുടെ ‘ഇന്‍ഡ്യാ വിരുദ്ധത’ തെളിയിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതെന്താണ്? ആര്യയുദ്ധങ്ങളുടെ ചാലകശക്തിയായിരുന്ന സങ്കുചിത ജാതി, വംശ മേധാവിത്വ ചിന്തകള്‍ ഇസ്‌ലാമിക യുദ്ധങ്ങള്‍ക്ക് അന്യമായിരുന്നുവെന്ന വസ്തുത കൂടി നമുക്ക് മറക്കാതിരിക്കുക. നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും പ്രദേശങ്ങളിലേക്ക് ഏതെങ്കിലും സൈന്യങ്ങള്‍ പടനീക്കം നടത്തിയ സംഭവങ്ങളെയും അനുബന്ധ സാഹിത്യങ്ങളെയും ഇന്ന് ആരുടെയെങ്കിലും രാഷ്ട്രീയ മനോഭാവം അളക്കാനുള്ള കാല, സ്ഥല നിരപേക്ഷ സൂചകങ്ങളായി എടുക്കുന്നതിന്റെ യുക്തിരാഹിത്യം ഹിന്ദു പൊതുമണ്ഡലത്തിന് എളുപ്പത്തില്‍ മനസ്സിലാകുന്നതിനുവേണ്ടിയാണ് ഋഗ്വേദത്തിന്റെ കാര്യം ഇവിടെ ചൂണ്ടിക്കാണിച്ചത്.

മഹാഭാരതത്തിന്റെ അവസ്ഥയെന്താണ്? പാണ്ഡവര്‍ കൗരവര്‍ക്കെതിരില്‍ യുദ്ധം ചെയ്തത് ഇന്നത്തെ ഡല്‍ഹി/ഹരിയാന പ്രവിശ്യകളുള്‍ക്കൊള്ളുന്ന ഹസ്തിനപുരി/ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാനാണല്ലോ.(36) കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ യുദ്ധാഹ്വാനങ്ങളിലെ വാക്കുകള്‍ മാത്രമെടുത്തു കൊണ്ടുവന്നാല്‍, ഇന്ദ്രപ്രസ്ഥം കീഴടക്കാനുള്ള കേവല പ്രേരണയായി അതിനെ തെറ്റിദ്ധരിപ്പിക്കുവാനും ഇന്ന് ഒരു ഡല്‍ഹി-ഹരിയാന വിരുദ്ധ ഭീകരപ്രസ്ഥാനമുണ്ടാക്കി രാജ്യത്തിന്റെ തലസ്ഥാന നഗരിക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കാനുള്ള ന്യായമാക്കി കാണിക്കാനും കഴിയില്ലേ? ”[ഇന്ദ്രപ്രസ്ഥത്തിനെതിരായ] യുദ്ധത്തിനുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേറ്റു നില്‍ക്കുക. കാരണം [യുദ്ധത്തില്‍] നീ മരിച്ചാല്‍ നിനക്ക്‌ സ്വര്‍ഗം ലഭിക്കും; നീ ജയിച്ചാലോ, നിനക്ക് യശസ്സും പ്രതാപവുമുണ്ടാകും” എന്ന ഭഗവദ്‌ ഗീതയിലെ പ്രസിദ്ധമായ കൃഷ്ണവാക്യത്തിന്(37) സന്ദര്‍ഭവും സാഹചര്യവുമുണ്ടെന്ന് നിശ്ചയമുള്ളവര്‍ക്ക് എങ്ങനെയാണ് ഇന്‍ഡ്യാ യുദ്ധ ഹദീഥുകള്‍ക്കും സന്ദര്‍ഭവും സാഹചര്യവുമുണ്ടെന്ന ഓര്‍മ നഷ്ടപ്പെട്ടുപോകുന്നത്?

രാമായണത്തിലെ യുദ്ധകാണ്ഡം വായിക്കുന്ന ഒരാള്‍ മനസ്സിലാക്കേണ്ടതെന്താണ്? ശ്രീലങ്കക്കെതിരില്‍ ഇപ്പോള്‍ യുദ്ധം ചെയ്യണമെന്നും പ്രസ്തുത യുദ്ധത്തില്‍ ശ്രീരാമന്റെ അനുഗ്രഹാശിസ്സുകളും ഹനുമാന്റെ അത്ഭുതപ്രകടനങ്ങളും ഉണ്ടാകും എന്നുമാണോ? രാവണന്റെ ലങ്കയെ ഇന്നത്തെ ശ്രീലങ്കയായിത്തന്നെയാണ് മധ്യകാല രാമായണ വ്യാഖ്യാതാക്കളൊക്കെ മനസ്സിലാക്കിയത്.(38) രാമായണത്തിലെ സവര്‍ണ വംശീയതക്ക് അത് രചിക്കപ്പെട്ട സ്ഥലകാലത്തില്‍പോലും ന്യായീകരണമുണ്ടെന്ന അഭിപ്രായം ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഋഗ്വേദത്തിന്റെ കാര്യത്തിലെന്നപോലെ രാമായണത്തിലെയും യുദ്ധവിവരണങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് കേവലമായി കണ്ടാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നെത്ര വിദൂരമായിരിക്കുമെന്ന കാര്യം സുവ്യക്തമാണ്. ഹദീഥുകളെ അവയുടെ ജീവല്‍പരിസരത്തുനിന്ന് പറിച്ചെടുത്ത് ഫെയ്‌സ്ബുക്കില്‍ സ്വതന്ത്ര പോസ്റ്റുകളാക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെയാണ്.

ഇസ്‌ലാമില്‍ ‘ഇന്‍ഡ്യാ വിരുദ്ധത’ കാണാന്‍ ഹദീഥുകള്‍ വായിക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ വംശീയ ഉന്മാദത്തിന് കയ്യടിക്കുന്ന മിഷനറി പ്രവര്‍ത്തകര്‍, ബൈബിളിലെ യുദ്ധാഹ്വാനങ്ങളും യുദ്ധവിവരണങ്ങളുമൊന്നും വായിച്ചിട്ടില്ലേ? ഈജിപ്തില്‍നിന്ന് കാനാനിലെത്തിയശേഷം, ആദ്യം ന്യായാധിപന്‍മാര്‍ക്കു കീഴിലും പിന്നീട് ദാവീദ് രാജാവിനു കീഴിലും ഇസ്രാഈല്യര്‍ അയല്‍ ഗോത്രങ്ങളുമായും പ്രദേശങ്ങളുമായും നിരന്തരം യുദ്ധം ചെയ്തതിന്റെ വിവരണങ്ങളും അവയിലുണ്ടായ ദൈവസഹായങ്ങളുടെ വര്‍ത്തമാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന പഴയ നിയമം ഇന്ന് ആ പ്രദേശങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കുമെതിരില്‍ യുദ്ധം ചെയ്യാനുള്ള കല്‍പനയവശേഷിപ്പിക്കുന്നു എന്ന് അവര്‍ക്കഭിപ്രായമുണ്ടോ?

(തുടരും)

കുറിപ്പുകള്‍

27. See, for instance, Francesco Gabrieli, ‘Muhammad ibn Qasim ath-Thaqafi and the Arab Conquest of Sind’, East and West, Vol. 15, No. 314 (September – December 1965), pp. 291-95.

28. See Romila Thapar, Somanatha: The Many Voices of a History (New Delhi: Penguin Books, India, 2008).

29. അബൂ ജഅ്ഫര്‍ മുഹമ്മദ് ബ്‌നു ജരീറുത്ത്വബ്‌രി, താരീഖുര്‍റസൂലി വല്‍ മുലൂക് (ബയ്‌റൂത്‌: ദാറുൽ ഫിക്‌ർ, 2017), ഭാഗം 1, p. 414.

30. അബൂ യഅ്ക്വൂബ് ഇബ്‌നു ജഅ്ഫര്‍ ഇബ്‌നു വഹബ് അല്‍ യഅ്ക്വൂബി, താരീഖുല്‍ യഅ്ക്വൂബി.

31. അല്‍ ഇമാം അബില്‍ അബ്ബാസ് അഹ്‌മദ്‌ ബ്ന്‍ യഹ്‌യാ ബ്‌നു ജബ്ബാര്‍ അല്‍ ബലാദുരീ, ഫുതൂഹുല്‍ ബുല്‍ദാന്‍.

32. അലി ഇസ്സുദ്ദീന്‍ ഇബ്‌നുല്‍ അഥീര്‍ അല്‍ ജസരി, അല്‍ കാമിലുഫിത്താരീഖ്.

33. See Romila Thapar, op.cit.

34. ഹാഫിദ് ഇസ്‌മാഈല്‍ ഇബ്നു ഉമര്‍ ഇബ്‌നു കഥീര്‍, അല്‍ ബിദായതു വന്നിഹായ (ബയ്‌റൂത്: മക്‌തബ്തുൽ മആരിഫ്, 1990).

35. For a scholarly glean, see, for instance, Uma Chakravarti, ‘India’s proteges in the Rigveda’, Annals of the Bhandarkar Oriental Research Institute, Vol. 75, No. 1/4 (1994), pp. 51-64.

36. See Romila Thapar, ‘War in the Mahabharata’, PMLA Vol. 124, No. 5, Oct., 2009. Special Topic: War (Oct. 2009), pp. 1830-3.

37. ഭഗവത് ഗീത, 2:7. Swami Adgadanand, Yatharth Geeta English: Srimad Bhagavad Gita. (Mumbai Swami Adgadanandji Trust, 1998), pp. 62-3.

38. Robert P. Goldman. ‘Historicising the Ramakatha: Valmikis Ramayana and its medieval commentators’, India International Centre Quarterly, Vol. 31, No. 4 (SPRING 2005), pp. 83-97.


Tags :


mm

Musthafa Thanveer