വംശഹത്യാ പരാമർശം നടത്തിയ കർണി സേന നേതാവിനെ വക്താവാക്കി ബി.ജെ.പി
14 June 2021 | Reports
ന്യൂഡൽഹി: മുസ്‌ലിം വംശഹത്യാ പരാമർശം നടത്തിയ കർണി സേന മേധാവിയെ മാധ്യമ വക്താവാക്കി ബി.ജെ.പി. ഹരിയാന ഘടകം. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ബി.ജെ.പി. ഹരിയാന പ്രസിഡന്റ് ഓം പ്രകാശ് ഇക്കാര്യം അറിയിച്ചത്.
ഹരിയാനയിലെ നുഹ് ജില്ലയിൽ ജിം പരിശീലകനായിരുന്ന ആസിഫ്ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് മുസ്‌ലിംകൾക്കെതിരെ
വംശഹത്യാ പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സൂരജ്പാൽ സിംഗ് അമ്മുവിനെ ബി.ജെ.പി. വക്താവായി നിയമിച്ചിരിക്കുന്നത്.
ആസിഫ്ഖാന്റെ കൊലയാളികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് നടത്തിയ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ “നമുക്കവരെ കൊല്ലാൻ പോലും കഴിയുന്നില്ലേ” എന്നായിരുന്നു മുസ്‌ലിംകൾക്കെതിരെ സൂരജ്പാൽ സിംഗ് അമ്മു ചോദിച്ചത്.
ആസിഫ്ഖാന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവങ്ങളും കാരണം ഹരിയാനയിലെ നുഹ് ജില്ലയിൽ ഇപ്പോഴും സംഘർഷങ്ങൾ രൂക്ഷമാവുകയാണ്.