Logo

 

എസ്‌ ഡി പി ഐ പ്രവർത്തകർ ചോര കുടിച്ച്‌ ചീർക്കുന്നത്‌ നിർത്തണം

3 August 2019 | Editorial

By

ചാവക്കാട്ടെ കോൺഗ്രസ്‌ പ്രവർത്തകന്റെ കൊലപാതകത്തോടെ എസ്‌. ഡി. പി. ഐ. യുടെ ഹിംസാത്മകത ഒരിക്കൽ കൂടി ചർച്ചയിലേക്ക്‌ വന്നിരിക്കുന്നു. നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ തെളിയിക്കേണ്ടതും വെളിപ്പെടുത്തേണ്ടതും പൊലീസ്‌ ആണ്‌. പക്ഷേ ഒന്നുണ്ട്‌- സോഷ്യൽ മീഡിയയിലെ എസ്‌. ഡി. പി. ഐ. പ്രവർത്തകരുടെ ഭാഷയും ശൈലിയും അവർ ഈ കൊലപാതകത്തിൽ സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്‌. മരണപ്പെട്ടയാൾ അതർഹിക്കുന്നുവെന്ന് സ്ഥാപിക്കാൻ അയാൾക്കെതിരിൽ നൂറുകണക്കിന്‌ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ഉന്മൂലനം ചെയ്ത്‌ ‘നീതി നടപ്പിലാക്കി’യതിനെ ആഘോഷിക്കുകയും ചെയ്യുന്ന എസ്‌. ഡി. പി. ഐ.ക്കാർ, മയ്യിത്തായിട്ടും തീരാത്ത പകയും വിദ്വേഷവുമാണ്‌ ആ മനുഷ്യനോട്‌ തങ്ങൾക്കുള്ളതെന്ന് സ്പഷ്ടമാക്കുന്നുണ്ട്‌. നൗശാദിന്റെ ചോര കിനിയുന്ന ശരീരം എസ്‌. ഡി. പി. ഐ.ക്കാരെ ഉന്മത്തരാക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നുവെന്നത്‌ തീർത്തും ഭീകരമാണ്‌. മുമ്പ്‌ ജോസഫ്‌ മാഷിന്റെ കൈവെട്ടിയപ്പോഴും അഭിമന്യുവിനെ കൊന്നപ്പോഴും ഇതേ ന്യായീകരണ/ആഘോഷ പ്രവണത പോപ്യുലർ ഫ്രന്റ്‌ വക്താക്കളിൽ പ്രകടമായിരുന്നു. പ്രവർത്തകരുടെ സംഘടനാ വികാരത്തെ രക്തം കുടിക്കാൻ കൊടുത്ത്‌ തന്നെ കൊഴുപ്പിക്കണം എന്ന് നേതാക്കൾക്ക്‌ നിർബന്ധമുണ്ടോ?

പൈശാചികമായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക്‌ കുപ്രസിദ്ധമായ സംസ്ഥാനമാണ്‌ കേരളം. ആ മണ്ഡലത്തിൽ മറ്റുള്ളവരോട്‌ മത്സരിച്ചാണ്‌ ‘നവസാമൂഹിക പ്രസ്ഥാന’ത്തിന്റെ പ്രയാണത്തെ സ്നിഗ്ധമാക്കേണ്ടത്‌ എന്നാണോ പോപ്യുലർ ഫ്രന്റ്‌ കരുതുന്നത്‌? മുസ്‌ലിം ചെറുപ്പക്കാരെ കൊന്നുകൂട്ടിയാണ്‌ ‘ന്യൂനപക്ഷ സംരക്ഷണം’ സാർത്ഥകമാക്കേണ്ടതെന്ന് തന്നെയാണോ തീരുമാനം? നിയമം കയ്യിലെടുത്ത്‌ സ്വയം പൊലീസും കോടതിയും ചമഞ്ഞാണോ നിങ്ങൾ ‘ജനാധിപത്യം’ സാക്ഷാൽകരിക്കാൻ പോകുന്നത്‌? പി. കോയയും ഇ. അബൂബക്‌റും ഇ. എം. അബ്ദുർറഹ്‌മാനും നാസിറുദ്ദീൻ എളമരവും ഇങ്ങനെയൊരു സംഘടന വളർത്തിക്കൊണ്ടുവന്നത്‌ കേവലമായ ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയിൽ അല്ല, ഇസ്‌ലാമിക തർബിയ്യത്തുള്ള ഒരു ദീനീ സംഘം എന്ന മേൽവിലാസത്തിൽ ആണ്‌. ഭരണകൂടത്തെ നോക്കുകുത്തിയാക്കി ഗറില്ലാ സംഘങ്ങൾ കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റുണ്ടാക്കി കത്തിയും കഠാരയുമായി ഓപറേഷനുകൾക്കിറങ്ങുന്നത്‌ ഇസ്‌ലാം നിരോധിച്ച ഫിത്‌നയും ഫസാദും ആണെന്ന് പ്രവർത്തകർക്ക്‌ പറഞ്ഞുകൊടുക്കാൻ ഇനിയെങ്കിലും മുൻ സിമി ബുദ്ധിജീവികൾ സന്നദ്ധമാകണം. അതിന്‌ അടിമുടി കുറ്റസമ്മതങ്ങളും തെറ്റുതിരുത്തലുകളും ആവശ്യമായി വരും. കാരണം, ഇസ്‌ലാമിലെ ജിഹാദ്‌ എന്നാൽ ഇമ്മാതിരി തോന്നിവാസങ്ങളാണെന്ന് ഖുർആനിനെയും നബിചരിത്രത്തെയും ദുർവ്യഖ്യാനിച്ചും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്‌ ഇക്കാലമത്രയും പ്രസ്ഥാനം ‘വളർത്തിയത്‌.’ ക്വട്ടേഷൻ സംഘങ്ങളെ നാണിപ്പിക്കുന്ന കൊടുംക്രൂരതകൾ ചെയ്ത ശേഷം അവയെ ന്യായീകരിക്കാൻ സീറാ ഗ്രന്ഥങ്ങളിൽ നിന്ന് തെളിവുദ്ധരിക്കുന്ന മനോരോഗികളെയും ഓറിയന്റിലിസ്റ്റുകളുടെ പ്രവാചകചരിത്ര വ്യാഖ്യാനത്തെ അപ്പടി പിന്തുടരുന്ന വിവരദോഷികളെയും സോഷ്യൽ മീഡിയയിൽ മേയാൻ വിടുന്ന പോപ്യുലർ ഫ്രന്റ്‌ നേതാക്കളോട്‌ വിനയത്തോടെ അഭ്യർത്ഥിക്കാനുള്ളത്‌ നിങ്ങൾ പ്രവാചകനെയെങ്കിലും വെറുതെ വിടണം എന്നാണ്‌.

പോപ്യുലർ ഫ്രന്റ്‌ ആർ. എസ്‌. എസിന്റെ മുസ്‌ലിം സമാന്തരമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ്‌ ഞങ്ങൾ പറയുക. ആർ. എസ്‌. എസിന്‌ മുസ്‌ലിം വംശഹത്യ എന്ന ലക്ഷ്യമുള്ളതുപോലെ പോപ്യുലർ ഫ്രന്റിന്‌ ഹിന്ദു വംശഹത്യ എന്ന ലക്ഷ്യമില്ല. എന്നാൽ ഗുണ്ടായിസവും കൊലപാതക വാദവും അതിനുണ്ട്‌. അതിനേക്കാൾ പ്രധാനം, ഈ ചോരയുടെ വഴികളെ മതമുപയോഗിച്ച്‌ സമർത്ഥിക്കാനും ആഘോഷിക്കുവാനുമുള്ള ധാർഷ്‌ഠ്യവും മതവിരുദ്ധതയും ആ പ്രസ്ഥാനത്തിനുണ്ട്‌ എന്നതാണ്‌. മതവിരുദ്ധത എന്ന് ഞങ്ങൾ ബോധപൂർവ്വം പ്രയോഗിച്ചതാണ്‌. കാരണം മനുഷ്യരുടെ ചോര കുടിച്ച്‌ ചീർക്കുന്നത്‌ മതഭക്തിയല്ല, മറിച്ച്‌ ഇസ്‌ലാം കർശനമായി വിരോധിച്ച മഹാപാപമാണ്‌. ചോര മണക്കുന്ന കൈകൾ തന്നെ എപ്പോഴും വേണമെന്ന് നിർബന്ധമുള്ളവർ ഖുർആൻ താഴെവെച്ച്‌ അതിനുപറ്റിയ പുസ്തകങ്ങൾ ബാഗിലിടുകയാണ്‌ നല്ലത്‌; നക്സലുകളിൽ നിന്നോ മറ്റോ അവ വാങ്ങാൻ കിട്ടും!


Tags :


mm

Admin